Hosea - Chapter 1
Holy Bible

1. ഉസിയാ, യോഥാം, ആഹാസ്‌, ഹെസക്കിയാ എന്നിവര്‍ യൂദായുടെയും യോവാഷിന്‍െറ മകന്‍ ജറോബോവാം ഇസ്രായേലിന്‍െറയും രാജാക്കന്‍മാരായിരുന്ന കാലത്ത്‌ ബേരിയുടെ മകന്‍ ഹോസിയായ്‌ക്ക്‌ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.
2. ഹോസിയാവഴി കര്‍ത്താവ്‌ നല്‍കിയ സന്‌ദേശത്തിന്‍െറ തുടക്കം - അവിടുന്ന്‌ അരുളിച്ചെയ്‌തു: നീ പോയി ഒരു വേശ്യയെ വിവാഹം ചെയ്‌ത്‌ അവളില്‍നിന്നു മക്കളെ നേടുക. കാരണം, ദേശം കര്‍ത്താവിനെ പരിത്യജിച്ചു വേശ്യാവൃത്തിയില്‍ മുഴുകിയിരിക്കുന്നു.
3. അവന്‍ പോയി ദിബ്‌ലായിമിന്‍െറ പുത്രിയായ ഗോമറിനെ പരിഗ്രഹിച്ചു. അവള്‍ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിച്ചു.
4. കര്‍ത്താവ്‌ ഹോസിയായോടു പറഞ്ഞു: അവനു ജസ്രല്‍ എന്നു പേരിടുക. കാരണം, ജസ്രലിലെ രക്‌തച്ചൊരിച്ചി ലിന്‌ യേഹുവിന്‍െറ കുടുംബത്തെ താമസമെന്നിയേ ഞാന്‍ ശിക്‌ഷിക്കും. ഇസ്രായേല്‍ ഭവനത്തിന്‍െറ രാജത്വം ഞാന്‍ അവസാനിപ്പിക്കും.
5. അന്ന്‌ ജസ്രല്‍ത്താഴ്‌വരയില്‍ വച്ച്‌ ഇസ്രായേലിന്‍െറ വില്ലു ഞാന്‍ ഒടിക്കും.
6. അവള്‍ വീണ്ടും ഗര്‍ഭം ധരിച്ച്‌ ഒരു പുത്രിയെ പ്രസവിച്ചു. കര്‍ത്താവ്‌ ഹോസിയായോട്‌ അരുളിച്ചെയ്‌തു: നീ അവള്‍ക്കു കരുണ ലഭിക്കാത്തവള്‍ എന്നു പേരിടുക. കാരണം, ഞാന്‍ ഇസ്രായേല്‍ ഭവനത്തോട്‌ ഇനി കരുണ കാണിക്കുകയോ അവരുടെ തെറ്റുകള്‍ ക്‌ഷമിക്കുകയോ ഇല്ല.
7. എന്നാല്‍, യൂദാഗോത്രത്തോടു ഞാന്‍ കരുണ കാണിക്കും. വില്ലോ വാളോയുദ്‌ധമോ കുതിരയോ കുതിരപ്പട്ടാളമോ അല്ല അവരുടെ ദൈവമായ കര്‍ത്താവുതന്നെ അവരെ രക്‌ഷിക്കും.
8. കരുണ ലഭിക്കാത്തവളുടെ മുലകുടി മാറിയപ്പോള്‍ ഗോമെര്‍ ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിച്ചു.
9. കര്‍ത്താവ്‌ അരുളിച്ചെയ്‌തു: അവന്‌ എന്‍െറ ജനമല്ല എന്നു പേരിടുക. കാരണം, നിങ്ങള്‍ എന്‍െറ ജനമല്ല; ഞാന്‍ നിങ്ങളുടെ ദൈവവുമല്ല.
10. എങ്കിലും ഇസ്രായേല്‍ജനം കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അപരിമേയവും സംഖ്യാതീതവുമാകും; നിങ്ങള്‍ എന്‍െറ ജനമല്ല എന്നു പറഞ്ഞതിനുപകരം ജീവിക്കുന്ന ദൈവത്തിന്‍െറ പുത്രര്‍ എന്ന്‌ അവരെപ്പറ്റി പറയപ്പെടും.
11. യൂദായിലെയും ഇസ്രായേലിലെയും ജനം ഒന്നിച്ചുചേരും, അവര്‍ തങ്ങള്‍ക്കായി ഒരു തലവനെ നിയമിക്കും. അവര്‍ ദേശത്തു പടര്‍ന്ന്‌ ഐശ്വര്യം പ്രാപിക്കും. ജസ്രലിന്‍െറ ദിനം മഹത്വപൂര്‍ണമായിരിക്കും.

Holydivine