Mathew - Chapter 12
Holy Bible

1. അക്കാലത്ത്‌, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്‍െറ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി.
2. ഫരിസേയര്‍ ഇതുകണ്ട്‌ അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്‌ധമായത്‌ നിന്‍െറ ശിഷ്യന്‍മാര്‍ ചെയ്യുന്നു.
3. അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു ചെയ്‌തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
4. അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്‌, പുരോഹിതന്‍മാര്‍ക്കല്ലാതെ തനിക്കോ സഹചരന്‍മാര്‍ക്കോ ഭക്‌ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്‌ചയപ്പം ഭക്‌ഷിച്ചതെങ്ങനെ?
5. അല്ലെങ്കില്‍, സാബത്തു ദിവസം ദേവാലയത്തിലെ പുരോഹിതന്‍മാര്‍ സാബത്തു ലംഘിക്കുകയും അതേ സമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന്‌ നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ?
6. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രഷ്‌ഠമായ ഒന്ന്‌ ഇവിടെയുണ്ട്‌.
7. ബലിയല്ല കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം മനസ്‌സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല.
8. എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്‍െറയും കര്‍ത്താവാണ്‌.
9. യേശു അവിടെനിന്നുയാത്രതിരിച്ച്‌ അവരുടെ സിനഗോഗിലെത്തി.
10. അവിടെ കൈ ശോഷി ച്ചഒരുവന്‍ ഉണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ അവനോടു ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത്‌ അനുവദനീയമാണോ?
11. അവന്‍ പറഞ്ഞു: നിങ്ങളിലാരാണ്‌, തന്‍െറ ആട്‌ സാബത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ചു കയറ്റാത്തത്‌?
12. ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്‍! അതിനാല്‍, സാബത്തില്‍ നന്‍മചെയ്യുക അനുവദനീയമാണ്‌.
13. അനന്തരം, അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈനീട്ടി. ഉടനെ അതു സുഖം പ്രാപിച്ച്‌ മറ്റേ കൈപോലെയായി.
14. ഫരിസേയര്‍ അവിടെനിന്നു പോയി, അവനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന്‌ ആലോചന നടത്തി.
15. ഇതു മനസ്‌സിലാക്കിയ യേശു അവിടെനിന്നു പിന്‍വാങ്ങി. അനേകം പേര്‍ അവനെ അനുഗമിച്ചു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി.
16. തന്നെ പരസ്യപ്പെടുത്തരുതെന്ന്‌ അവന്‍ അവരോടു കല്‍പിച്ചു.
17. ഇത്‌ ഏശയ്യാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയാകുന്നതിനുവേണ്ടിയാണ്‌:
18. ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്‍െറ ദാസന്‍; എന്‍െറ ആത്‌മാവു പ്രസാദി ച്ചഎന്‍െറ പ്രിയപ്പെട്ടവന്‍! ഞാന്‍ അവന്‍െറ മേല്‍ എന്‍െറ ആത്‌മാവിനെ അയയ്‌ക്കും;
19. അവന്‍ വിജാതീയരെന്യായവിധി അറിയിക്കും. അവന്‍ തര്‍ക്കിക്കുകയോ ബഹളംകൂട്ടുകയോ ഇല്ല; തെരുവീഥികളില്‍ അവന്‍െറ ശബ്‌ദം ആരും കേള്‍ക്കുകയില്ല.
20. നീതിയെ വിജയത്തിലെത്തിക്കുന്നതുവരെ അവന്‍ ചതഞ്ഞഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞതിരി കെടുത്തുകയില്ല.
21. അവന്‍െറ നാമത്തില്‍ വിജാതീയര്‍ പ്രത്യാശവയ്‌ക്കും.
22. അനന്തരം, അന്‌ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവര്‍ യേശുവിന്‍െറ അടുത്തുകൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്‌തു.
23. ജനക്കൂട്ടം മുഴുവന്‍ അദ്‌ഭുതപ്പെട്ടു പറഞ്ഞു: ഇവനായിരിക്കുമോ ദാവീദിന്‍െറ പുത്രന്‍?
24. എന്നാല്‍, ഇതു കേട്ടപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: ഇവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടുതന്നെയാണ്‌ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്‌.
25. അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തശ്‌ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്‌ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല.
26. സാത്താന്‍ സാത്താനെ ബഹിഷ്‌കരിക്കുന്നെങ്കില്‍, അവന്‍ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്‌; ആ സ്‌ഥിതിക്ക്‌ അവന്‍െറ രാജ്യം എങ്ങനെ നിലനില്‍ക്കും?
27. ബേല്‍സെബൂലിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, നിങ്ങളുടെ പുത്രന്‍മാര്‍ ആരെക്കൊണ്ടാണ്‌ അവയെ ബഹിഷ്‌കരിക്കുന്നത്‌? അതുകൊണ്ട്‌ അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും.
28. എന്നാല്‍, ദൈവാത്‌മാവിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു.
29. അഥവാ, ശക്‌തനായ ഒരു മനുഷ്യന്‍െറ ഭവനത്തില്‍ പ്രവേശിച്ച്‌ വസ്‌തുക്കള്‍ കവര്‍ച്ചചെയ്യാന്‍ ആദ്യംതന്നെ അവനെ ബന്‌ധിക്കാതെ സാധിക്കുമോ? ബന്‌ധിച്ചാല്‍ കവര്‍ ച്ചചെയ്യാന്‍ കഴിയും.
30. എന്നോടുകൂടെയല്ലാത്തവന്‍ എന്‍െറ എതിരാളിയാണ്‌. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു.
31. അതുകൊണ്ട്‌, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്‍െറ എല്ലാ പാപവും ദൈവദൂഷണവും ക്‌ഷമിക്കപ്പെടും; എന്നാല്‍, ആത്‌മാവിനെതിരായ ദൂഷണം ക്‌ഷമിക്കപ്പെടുകയില്ല.
32. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത്‌ ക്‌ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈയുഗത്തിലോ വരാനിരിക്കുന്നയുഗത്തിലോക്‌ഷമിക്കപ്പെടുകയില്ല.
33. ഒന്നുകില്‍ വൃക്‌ഷം നല്ലത്‌, ഫലവും നല്ലത്‌; അല്ലെങ്കില്‍ വൃക്‌ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്‌ഷത്തെ മനസ്‌സിലാക്കുന്നത്‌.
34. അണലിസന്തതികളേ! ദുഷ്‌ടരായിരിക്കെ, നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക്‌ എങ്ങനെ കഴിയും? ഹൃദയത്തിന്‍െറ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌.
35. നല്ല മനുഷ്യന്‍ നന്‍മയുടെ ഭണ്‍ഡാരത്തില്‍ നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ദുഷ്‌ടനാകട്ടെ, തിന്‍മയുടെ ഭണ്‍ഡാരത്തില്‍നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു.
36. ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
37. നിന്‍െറ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്‍െറ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
38. അപ്പോള്‍, നിയമജ്‌ഞരിലും ഫരിസേയരിലുംപെട്ട ചിലര്‍ അവനോടുപറഞ്ഞു: ഗുരോ, നിന്നില്‍നിന്ന്‌ ഒരടയാളം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
39. അവന്‍ മറുപടി പറഞ്ഞു: ദുഷിച്ചതും അവിശ്വസ്‌തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു.
40. യോനാപ്രവാചകന്‍െറ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്‍െറ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും.
41. നിനെവേനിവാസികള്‍ വിധിദിവസം ഈ തലമുറയോടൊത്ത്‌ എഴുന്നേറ്റ്‌ ഇതിനെ കുറ്റം വിധിക്കും. എന്തെന്നാല്‍, യോനായുടെ പ്രസംഗം കേട്ട്‌ അവര്‍ അനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!
42. ദക്‌ഷിണദേശത്തെ രാജ്‌ഞി വിധിദിവസം ഈ തലമുറയോടൊത്ത്‌ ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സോളമന്‍െറ വിജ്‌ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു വന്നെത്തി. ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍!
43. അശുദ്‌ധാത്‌മാവ്‌ ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍ അത്‌ ആശ്വാസം തേടി വരണ്ട സ്‌ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു:
44. ഞാന്‍ ഇറങ്ങിപ്പോന്ന എന്‍െറ ഭവനത്തിലേക്കു തിരിച്ചുചെല്ലും. അതു മടങ്ങിവരുമ്പോള്‍ ആ സ്‌ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്‌ജീകരിക്കപ്പെട്ടും കാണുന്നു.
45. അപ്പോള്‍ അതു പുറപ്പെട്ടുചെന്ന്‌ തന്നെക്കാള്‍ ദുഷ്‌ടരായ ഏഴ്‌ആത്‌മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്‍െറ അവസാനത്തെ സ്‌ഥിതി ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു. ഈ ദുഷി ച്ചതലമുറയ്‌ക്കും ഇതുതന്നെയായിരിക്കും അനുഭവം.
46. അവന്‍ ജനക്കൂട്ടത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍െറ അമ്മയും സഹോദരരും അവനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു.
47. ഒരുവന്‍ അവനോടു പറഞ്ഞു: നിന്‍െറ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു.
48. 8യേശു അവനോടു പറഞ്ഞു: ആരാണ്‌ എന്‍െറ അമ്മ? ആരാണ്‌ എന്‍െറ സഹോദരര്‍?
49. തന്‍െറ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, എന്‍െറ അമ്മയും സഹോദരരും.
50. സ്വര്‍ഗസ്‌ഥനായ എന്‍െറ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്‍െറ സഹോദരനും സഹോദരിയും അമ്മയും.

Holydivine