Mathew - Chapter 21
Holy Bible

1. അവര്‍ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്‌ക്കരികെയുള്ള ബഥ്‌ഫഗെയിലെത്തി. അപ്പോള്‍ യേശു തന്‍െറ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു:
2. എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത്‌ അതിന്‍െറ കുട്ടിയെയും കെട്ടിയിരിക്കുന്നത്‌ ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച്‌ എന്‍െറ അടുക്കല്‍ കൊണ്ടുവരുക.
3. ആരെങ്കിലും നിങ്ങളോട്‌ എന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന്‌ അവയെക്കൊണ്ട്‌ ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെ തന്നെ അവയെ വിട്ടുതരും.
4. പ്രവാചകന്‍ വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ്‌ ഇതു സംഭവിച്ചത്‌.
5. സീയോന്‍പുത്രിയോടു പറയുക: ഇതാ, നിന്‍െറ രാജാവ്‌ വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത്‌ നിന്‍െറ അടുത്തേക്കു വരുന്നു.
6. ശിഷ്യന്‍മാര്‍പോയി യേശു കല്‍പിച്ചതുപോലെ ചെയ്‌തു.
7. അവര്‍ കഴുതയെയും കഴുതക്കുട്ടിയെയുംകൊണ്ടുവന്ന്‌ അവയുടെമേല്‍ വസ്‌ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു.
8. ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്‌ഷങ്ങളില്‍ നിന്നു ചില്ലകള്‍ മുറിച്ച്‌ വഴിയില്‍ നിരത്തി.
9. യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്‍െറ പുത്രനു ഹോസാന! കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!
10. അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു.
11. ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്‌.
12. യേശു ദേവാലയത്തില്‍ പ്രവേശിച്ച്‌ അവിടെ ക്രയവിക്രയം ചെയ്‌തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
13. അവന്‍ അവരോടു പറഞ്ഞു: എന്‍െറ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.
14. അന്‌ധന്മാരും മുടന്തന്‍മാരും ദേവാലയത്തില്‍ അവന്‍െറ അടുത്തെത്തി. അവന്‍ അവരെ സുഖപ്പെടുത്തി.
15. അവന്‍ ചെയ്‌ത വിസ്‌മയകരമായ പ്രവൃത്തികളെയും ദാവീദിന്‍െറ പുത്രനു ഹോസാന എന്ന്‌ ഉദ്‌ഘോഷിച്ച്‌ ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്‌ഞരും രോഷാകുലരായി.
16. അവര്‍ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന്‌ നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്‌; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്‌തുതി ഒരുക്കി എന്ന്‌ നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?
17. അനന്തരം അവന്‍ അവരെ വിട്ട്‌ നഗരത്തില്‍നിന്ന്‌ ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.
18. പ്രഭാതത്തില്‍ നഗരത്തിലേക്കു പോകുമ്പോള്‍ അവനു വിശന്നു.
19. വഴിയരികില്‍ ഒരു അത്തിവൃക്‌ഷം കണ്ട്‌ അവന്‍ അതിന്‍െറ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്‌ഷം ഉണങ്ങിപ്പോയി.
20. ഇതുകണ്ട്‌ ശിഷ്യന്‍മാര്‍ അദ്‌ഭുതപ്പെട്ടു; ആ അത്തിവൃക്‌ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു.
21. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താല്‍ അത്തിവൃക്‌ഷത്തോടു ഞാന്‍ ചെയ്‌തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട്‌ ഇവിടെനിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.
22. വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
23. അവന്‍ ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രധാനപുരോഹിതന്‍മാരും ജനപ്രമാണികളും അവനെ സമീപിച്ചുചോദിച്ചു: എന്തധികാരത്താലാണ്‌ നീ ഇതൊക്കെ ചെയ്യുന്നത്‌? നിനക്ക്‌ ഈ അധികാരം നല്‍കിയത്‌ ആരാണ്‌?
24. യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ ഒന്നു ചോദിക്കട്ടെ. നിങ്ങള്‍ എന്നോട്‌ ഉത്തരം പറഞ്ഞാല്‍ എന്തധികാരത്താലാണ്‌ ഞാന്‍ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം.
25. യോഹന്നാന്‍െറ ജ്‌ഞാനസ്‌നാനം എവിടെ നിന്നായിരുന്നു? സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ? അവര്‍ പരസ്‌പരം ആലോചിച്ചു; സ്വര്‍ഗത്തില്‍ നിന്ന്‌ എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട്‌ നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന്‌ അവന്‍ ചോദിക്കും.
26. മനുഷ്യരില്‍നിന്ന്‌ എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാല്‍, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു.
27. അതിനാല്‍, അവര്‍ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോള്‍ അവന്‍ പറഞ്ഞു: എന്തധികാരത്താലാണ്‌ ഞാന്‍ ഇതു ചെയ്യുന്നതെന്ന്‌ നിങ്ങളോടു ഞാനും പറയുന്നില്ല.
28. നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്‍െറ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക.
29. ഞാന്‍ പോകാം എന്ന്‌ അവന്‍ പറഞ്ഞു; എങ്കിലും പോയില്ല.
30. അവന്‍ രണ്ടാമന്‍െറ അടുത്തുചെന്ന്‌ ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്‌ചാത്തപിച്ച്‌ അവന്‍ പോയി.
31. ഈ രണ്ടുപേരില്‍ ആരാണ്‌ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റിയത്‌? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
32. എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
33. മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്‌ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്‌ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും ചെയ്‌തു. അനന്തരം അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട്‌ അവന്‍ പോയി.
34. വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍ ശേഖരിക്കാന്‍ ഭൃത്യന്‍മാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു.
35. എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്‍മാരില്‍ ഒരുവനെ പിടിച്ച്‌ അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്‌തു.
36. വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്‍മാരെ അയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെപ്രവര്‍ത്തിച്ചു.
37. പിന്നീട്‌ അവന്‍ , എന്‍െറ പുത്രനെ അവര്‍ ബഹുമാനിക്കും എന്നുപറഞ്ഞ്‌ സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു.
38. അവനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്‌പരം പറഞ്ഞു: ഇവനാണ്‌ അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന്‌ അവകാശം കരസ്‌ഥമാക്കാം.
39. അവര്‍ അവനെ പിടിച്ച്‌ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞുകൊന്നുകളഞ്ഞു.
40. അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്‍െറ ഉടമസ്‌ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട്‌ എന്തുചെയ്യും?
41. അവര്‍ പറഞ്ഞു: അവന്‍ ആദുഷ്‌ടരെ നിഷ്‌ഠുരമായി നശിപ്പിക്കുകയും യഥാകാലം ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്‍പിക്കുകയും ചെയ്യും.
42. യേശു അവരോടുചോദിച്ചു: പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞകല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌. നമ്മുടെ ദൃഷ്‌ടികള്‍ക്ക്‌ ഇത്‌ അദ്‌ഭുതകരമായിരിക്കുന്നു എന്നു വിശുദ്‌ധലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ?
43. അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍ നിന്ന്‌ എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്‌ക്കു നല്‍കപ്പെടും.
44. ഈ കല്ലില്‍ വീഴുന്നവന്‍ തകര്‍ന്നുപോകും. ഇത്‌ ആരുടെമേല്‍ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും.
45. പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്‍െറ ഉപമകള്‍ കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു മനസ്‌സിലാക്കി.
46. അവര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങള്‍ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു.

Holydivine