Mathew - Chapter 27
Holy Bible

1. പ്രഭാതമായപ്പോള്‍ പ്രധാന പുരോഹിതന്‍മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന്‌ അവനെതിരേ ആലോചന നടത്തി.
2. അവര്‍ അവനെ ബന്‌ധിച്ചുകൊണ്ടുപോയി ദേശാധിപതിയായ പീലാത്തോസിനെ ഏല്‍പിച്ചു.
3. അവനെ ഒറ്റിക്കൊടുത്ത യൂദാസ്‌ അവന്‍ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പശ്‌ചാത്തപിച്ച്‌ ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്‍മാരെയും പ്രമാണിമാരെയും ഏല്‍പിച്ചുകൊണ്ടു പറഞ്ഞു:
4. നിഷ്‌കളങ്കരക്‌തത്തെ ഒറ്റിക്കൊടുത്ത്‌ ഞാന്‍ പാപം ചെയ്‌തിരിക്കുന്നു. അവര്‍ അവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്‌? അതു നിന്‍െറ കാര്യമാണ്‌.
5. വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട്‌ അവന്‍ പോയി കെട്ടി ഞാന്നു ചത്തു.
6. പ്രധാന പുരോഹിതന്‍മാര്‍ ആവെള്ളിനാണയങ്ങള്‍ എടുത്തുകൊണ്ടുപറഞ്ഞു: ഇതു രക്‌തത്തിന്‍െറ വിലയാകയാല്‍ ഭണ്‌ഡാരത്തില്‍ നിക്‌ഷേപിക്കുന്നത്‌ അനുവദനീയമല്ല.
7. അതുകൊണ്ട്‌, അവര്‍ കൂടിയാലോചിച്ച്‌, ആ പണം കൊടുത്ത്‌ വിദേശീയരെ സംസ്‌കരിക്കാന്‍ വേണ്ടി കുശവന്‍െറ പറമ്പു വാങ്ങി.
8. അത്‌ ഇന്നും രക്‌തത്തിന്‍െറ പറമ്പ്‌ എന്ന്‌ അറിയപ്പെടുന്നു.
9. പ്രവാചകനായ ജറെമിയാ വഴി അരുളിച്ചെയ്യപ്പെട്ടത്‌ അപ്പോള്‍ പൂര്‍ത്തിയായി: അവന്‍െറ വിലയായി ഇസ്രായേല്‍ മക്കള്‍ നിശ്‌ചയി ച്ചമുപ്പതുവെള്ളിനാണയങ്ങളെടുത്ത്‌,
10. കര്‍ത്താവ്‌ എന്നോടു കല്‍പിച്ചതുപോലെ അവര്‍ കുശവന്‍െറ പറമ്പിനായി കൊടുത്തു.
11. യേശു ദേശാധിപതിയുടെ മുമ്പില്‍ നിന്നു. ദേശാധിപതി ചോദിച്ചു: നീ യഹൂദന്‍മാരുടെ രാജാവാണോ? യേശു പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.
12. പ്രധാനപുരോഹിതന്‍മാരും പ്രമാണികളും അവന്‍െറ മേല്‍ കുറ്റം ആരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല.
13. പീലാത്തോസ്‌ വീണ്ടും ചോദിച്ചു: അവര്‍ എന്തെല്ലാം കാര്യങ്ങള്‍ നിനക്കെതിരേ സാക്‌ഷ്യപ്പെടുത്തുന്നു എന്നു നീ കേള്‍ക്കുന്നില്ലേ?
14. എന്നാല്‍, അവന്‍ ഒരു ആരോപണത്തിനുപോലും മറുപടി പറഞ്ഞില്ല. തന്നിമിത്തം ദേശാധിപതി അത്യധികം ആശ്‌ചര്യപ്പെട്ടു.
15. ജനക്കൂട്ടം ആഗ്രഹിക്കുന്ന ഒരു തടവുകാരനെ ദേശാധിപതി തിരുനാളില്‍ അവര്‍ക്കു വിട്ടുകൊടുക്കുക പതിവായിരുന്നു.
16. അന്ന്‌ അവര്‍ക്ക്‌ ബറാബ്ബാസ്‌ എന്നുപേരുള്ള കുപ്രസിദ്‌ധനായ ഒരു തടവുപുള്ളിയുണ്ടായിരുന്നു.
17. അതുകൊണ്ട്‌, അവര്‍ഒരുമിച്ചു കൂടിയപ്പോള്‍ പീലാത്തോസ്‌ ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്‌, ബറാബ്ബാസിനെയോ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?
18. അസൂയ നിമിത്തമാണ്‌ അവര്‍ അവനെ ഏല്‍പിച്ചുകൊടുത്തതെന്ന്‌ അവന്‍ അറിഞ്ഞിരുന്നു.
19. മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുമ്പോള്‍, അവന്‍െറ ഭാര്യ അവന്‍െറ അടുത്തേക്ക്‌ ആളയച്ച്‌ അറിയിച്ചു: ആ നീതിമാന്‍െറ കാര്യത്തില്‍ ഇടപെടരുത്‌. അവന്‍ മൂലം സ്വപ്‌നത്തില്‍ ഞാന്‍ ഇന്നു വളരെയേറെ ക്‌ളേശിച്ചു.
20. പ്രധാനപുരോഹിതന്‍മാരും പ്രമാണികളും ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ നശിപ്പിക്കാനും ആവശ്യപ്പെടാന്‍ ജനങ്ങളെ പ്രരിപ്പിച്ചു.
21. ദേശാധിപതി വീണ്ടും അവരോടു ചോദിച്ചു: ഇവരില്‍ ആരെ വിട്ടുതരണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?
22. അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. പീലാത്തോസ്‌ അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക.
23. അവന്‍ അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മയാണ്‌ ചെയ്‌തത്‌? അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
24. അവനെ ക്രൂശിക്കുക! ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ്‌ വെള്ളമെടുത്ത്‌ ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്‍െറ രക്‌തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്‌.
25. അപ്പോള്‍ ജനം മുഴുവന്‍മറുപടി പറഞ്ഞു: അവന്‍െറ രക്‌തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!
26. അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച്‌ ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തു.
27. അനന്തരം, ദേശാധിപതിയുടെ പടയാളികള്‍ യേശുവിനെ പ്രത്തോറിയത്തിലേക്കുകൊണ്ടു പോയി, സൈന്യവിഭാഗത്തെ മുഴുവന്‍ അവനെതിരേ അണിനിരത്തി,
28. അവര്‍ അവന്‍െറ വസ്‌ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു.
29. ഒരു മുള്‍ക്കിരീടം മെടഞ്ഞ്‌ അവന്‍െറ ശിരസ്‌സില്‍ വച്ചു. വലത്തു കൈയില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്‍െറ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്‌, യഹൂദരുടെ രാജാവേ, സ്വസ്‌തി! എന്നു പറഞ്ഞ്‌ അവര്‍ അവനെ പരിഹസിച്ചു.
30. അവര്‍ അവന്‍െറ മേല്‍ തുപ്പുകയും ഞാങ്ങണ എടുത്ത്‌ അവന്‍െറ ശിരസ്‌സില ടിക്കുകയും ചെയ്‌തു.
31. അവനെ പരിഹസിച്ചതിനുശേഷം പുറങ്കുപ്പായം അഴിച്ചുമാറ്റി അവന്‍െറ വസ്‌ത്രം വീണ്ടും ധരിപ്പിച്ച്‌ കുരിശില്‍ തറയ്‌ക്കാന്‍കൊണ്ടു പോയി.
32. അവര്‍ പോകുന്നവഴി ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. യേശുവിന്‍െറ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്‌ധിച്ചു.
33. തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായിലെത്തിയപ്പോള്‍
34. അവര്‍ അവനു കയ്‌പുകലര്‍ത്തിയ വീഞ്ഞ്‌ കുടിക്കാന്‍ കൊടുത്തു. അവന്‍ അതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാന്‍ ഇഷ്‌ടപ്പെട്ടില്ല.
35. അവനെ കുരിശില്‍ തറച്ചതിനുശേഷം അവര്‍ അവന്‍െറ വസ്‌ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു.
36. അനന്തരം, അവര്‍ അവിടെ അവനു കാവലിരുന്നു.
37. ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ്‌ എന്ന ആരോപണം അവര്‍ അവന്‍െറ ശിരസ്‌സിനു മുകളില്‍ എഴുതിവച്ചു.
38. അവനോടു കൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു-ഒരുവനെ വലത്തും അപരനെ ഇടത്തും.
39. അതിലെ കടന്നുപോയവര്‍ തല കുലുക്കിക്കൊണ്ട്‌ അവനെ ദുഷിച്ചു പറഞ്ഞു:
40. ദേവാലയം നശിപ്പിച്ച്‌ മൂന്നു ദിവസം കൊണ്ട്‌ അതു പണിയുന്നവനേ, നിന്നെത്തന്നെ രക്‌ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരുക.
41. അപ്രകാരംതന്നെ പ്രധാനപുരോഹിതന്‍മാര്‍ നിയമജ്‌ഞരോടും പ്രമാണികളോടുമൊത്ത്‌ അവനെ പരിഹസിച്ചുകൊണ്ടു പറഞ്ഞു:
42. ഇവന്‍മറ്റുള്ളവരെ രക്‌ഷിച്ചു, തന്നെത്തന്നെ രക്‌ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്‍െറ രാജാവാണല്ലോ, കുരിശില്‍നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍ ഇവനില്‍ വിശ്വസിക്കാം.
43. ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്‌ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ്‌ എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്‌.
44. അവനോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരും ഇപ്രകാരം തന്നെ അവനെ പരിഹസിച്ചു.
45. ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്‌ധകാരം വ്യാപിച്ചു.
46. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്‌മാ സബക്‌ഥാനി. അതായത്‌, എന്‍െറ ദൈവമേ, എന്‍െറ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്‌ഷിച്ചു?
47. അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.
48. ഉടനെ അവരില്‍ ഒരാള്‍ ഓടിച്ചെന്ന്‌ നീര്‍പ്പഞ്ഞിയെടുത്തു വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു.
49. അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്‍ക്കൂ, ഏലിയാ വന്ന്‌ അവനെ രക്‌ഷിക്കുമോ എന്നു കാണട്ടെ.
50. യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.
51. അപ്പോള്‍ ദേവാലയത്തിലെ തിരശ്‌ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.
52. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്‌ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു.
53. അവന്‍െറ പുനരുത്‌ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന്‌ വിശുദ്‌ധനഗരത്തില്‍ പ്രവേശിച്ച്‌ പലര്‍ക്കും പ്രത്യക്‌ഷപ്പെട്ടു.
54. യേശുവിന്‌ കാവല്‍ നിന്നിരുന്ന ശതാധിപനും അവന്‍െറ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട്‌ അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു.
55. ഗലീലിയില്‍നിന്ന്‌ യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്‌തിരുന്നവരുമായ അനേകം സ്‌ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു.
56. അക്കൂട്ടത്തില്‍ മഗ്‌ദലേനമറിയവും യാക്കോബിന്‍െറയും ജോസഫിന്‍െറയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.
57. വൈകുന്നേരമായപ്പോള്‍, അരിമത്തെയാക്കാരന്‍ ജോസഫ്‌ എന്ന ധനികന്‍ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു.
58. അവന്‍ പീലാത്തോസിന്‍െറ അടുത്തുചെന്ന്‌ യേശുവിന്‍െറ ശരീരം ചോദിച്ചു. അത്‌ അവനു വിട്ടുകൊടുക്കാന്‍ പീലാത്തോസ്‌ കല്‍പിച്ചു.
59. ജോസഫ്‌ ശരീരമെടുത്ത്‌ ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ്‌,
60. പാറയില്‍വെട്ടിയുണ്ടാക്കിയ തന്‍െറ പുതിയ കല്ലറയില്‍ സംസ്‌കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട്‌ അവന്‍ പോയി.
61. മഗ്‌ദലേനമറിയവും മറ്റേ മറിയവും ശവകുടീരത്തിനഭിമുഖമായി അവിടെ ഇരുന്നിരുന്നു.
62. പിറ്റേദിവസം, അതായത്‌, ഒരുക്കദിനത്തിന്‍െറ പിറ്റേന്ന്‌, പ്രധാന പുരോഹിതന്‍മാരും ഫരിസേയരും പീലാത്തോസിന്‍െറ അടുക്കല്‍ ഒരുമിച്ചു കൂടി.
63. അവര്‍ പറഞ്ഞു:യജമാനനേ, മൂന്നു ദിവസം കഴിഞ്ഞ്‌ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞത്‌ ഞങ്ങള്‍ ഇപ്പോള്‍ ഓര്‍മിക്കുന്നു.
64. അതിനാല്‍, മൂന്നാംദിവസംവരെ ശവകുടീരത്തിനു കാവലേര്‍പ്പെടുത്താന്‍ ആജ്‌ഞാപിക്കുക. അല്ലെങ്കില്‍ അവന്‍െറ ശിഷ്യന്‍മാര്‍ വന്ന്‌ അവനെ മോ ഷ്‌ടിക്കുകയും അവന്‍ മരിച്ചവരില്‍നിന്ന്‌ ഉത്‌ഥാനംചെയ്‌തു എന്ന്‌ ജനങ്ങളോടു പറയുകയും ചെയ്‌തെന്നുവരും. അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനെക്കാള്‍ ഗുരുതരമായിത്തീരുകയും ചെയ്യും.
65. പീലാത്തോസ്‌ അവരോടു പറഞ്ഞു:നിങ്ങള്‍ക്ക്‌ ഒരു കാവല്‍ സേനയുണ്ടല്ലോ, പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിന്‍.
66. അവര്‍പോയി കല്ലിനു മുദ്രവച്ച്‌, കാവല്‍ക്കാരെ നിര്‍ത്തി കല്ലറ ഭദ്രമാക്കി.

Holydivine