Mathew - Chapter 7
Holy Bible

1. വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌.
2. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.
3. നീ സഹോദരന്‍െറ കണ്ണിലെ കരടു കാണുകയും നിന്‍െറ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്‌?
4. അഥവാ, നിന്‍െറ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്‌, ഞാന്‍ നിന്‍െറ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന്‌ എങ്ങനെ പറയും?
5. കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്‍െറ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.
6. വിശുദ്‌ധമായതു നായ്‌ക്കള്‍ക്കു കൊടുക്കരുത്‌. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക്‌ ഇട്ടുകൊടുക്കരുത്‌. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.
7. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.
8. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.
9. മകന്‍ അപ്പംചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ?
10. അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ?
11. മക്കള്‍ക്കു നല്ല വസ്‌തുക്കള്‍ കൊടുക്കണമെന്നു ദുഷ്‌ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌, തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയോ കൂടുതല്‍ നന്‍മകള്‍ നല്‍കും!
12. മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും.
13. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്‌തൃതവും വഴി വിശാലവുമാണ്‌; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും.
14. എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്‌. അതു കണ്ടെത്തുന്നവരോ ചുരുക്കം.
15. ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്‌.
16. ഫലങ്ങളില്‍നിന്ന്‌ അവരെ മനസ്‌സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന്‌ അത്തിപ്പഴമോ പറിക്കാറുണ്ടോ?
17. നല്ല വൃക്‌ഷം നല്ല ഫലവും ചീത്ത വൃക്‌ഷം ചീത്തഫലവും നല്‍കുന്നു.
18. നല്ല വൃക്‌ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്‌ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
19. നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
20. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.
21. കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
22. അന്ന്‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍െറ നാമത്തില്‍ പ്രവചിക്കുകയും നിന്‍െറ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍െറ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ?
23. അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍.
24. എന്‍െറ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
25. മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു.
26. എന്‍െറ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത്‌ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും.
27. മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്‍െറ വീഴ്‌ച വലുതായിരുന്നു.
28. യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്‍െറ പ്രബോധനത്തെപ്പറ്റി വിസ്‌മയിച്ചു. അവരുടെ നിയമജ്‌ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ്‌ അവന്‍ പഠിപ്പിച്ചത്‌.

Holydivine