Genesis - Chapter 40
Holy Bible

1. കുറച്ചുനാള്‍കഴിഞ്ഞ്‌ ഈജിപ്‌തിലെ രാജാവിന്‍െറ പാനപാത്രവാഹകനും പാചകനും തങ്ങളുടെയജമാനനായരാജാവിനെതിരേ തെറ്റു ചെയ്‌തു.
2. ഈ രണ്ട്‌ ഉദ്യോഗസ്‌ഥന്‍മാര്‍ക്കുമെതിരേ ഫറവോ കുപിത നായി.
3. അവന്‍ അവരെ കാവല്‍പ്പടനായകന്‍െറ വീട്ടിലുള്ള തടവറയിലടച്ചു. ജോസഫും അവിടെയാണ്‌ കഴിഞ്ഞിരുന്നത്‌.
4. കാവല്‍പ്പടനായകന്‍ അവരെ ജോസഫിനു ഭരമേല്‍പിച്ചു. അവന്‍ അവരെ പരിചരിച്ചു. കുറേക്കാലം അവര്‍ തടവില്‍ക്കിടന്നു.
5. തടവറയില്‍ക്കിടന്നിരുന്ന അവരിരുവര്‍ക്കും- ഈജിപ്‌തിലെ രാജാവിന്‍െറ പാനപാത്ര വാഹകനും, പാചകനും, - ഒരു രാത്രിയില്‍ വേറെവേറെഅര്‍ഥമുള്ള സ്വപ്‌നമുണ്ടായി.
6. ജോസഫ്‌ രാവിലെ അവരുടെയടുക്കല്‍ ചെന്നപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.
7. തന്‍െറ യജമാനന്‍െറ വീട്ടിലെ തടവറയില്‍ തന്നോടൊത്തു കഴിയുന്ന ആ ഉദ്യോഗസ്‌ഥന്‍മാരോട്‌ അവന്‍ ചോദിച്ചു: നിങ്ങളുടെ മുഖത്ത്‌ എന്താണ്‌ ഇന്നൊരു വിഷാദം?
8. അവര്‍ പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും സ്വപ്‌നം കണ്ടു. അവയെ വ്യാഖ്യാനിക്കാന്‍ ആരുമില്ല. ജോസഫ്‌ പറഞ്ഞു: വ്യാഖ്യാനം ദൈവത്തിന്‍േറ തല്ലേ? സ്വപ്‌നം എന്തെന്നു പറയൂ.
9. പാനപാത്രവാഹകന്‍ തന്‍െറ സ്വപ്‌നംജോസഫിനോടു പറഞ്ഞു: ഞാന്‍ ഒരു മുന്തിരിവള്ളി സ്വപ്‌നം കണ്ടു.
10. അതില്‍ മൂന്നു ശാഖകള്‍ ഉണ്ടായിരുന്നു. അതു മൊട്ടിട്ട ഉടനെ പുഷ്‌പിച്ച്‌ കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമായി.
11. ഫറവോയുടെ പാന പാത്രം എന്‍െറ കൈയില്‍ ഉണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങള്‍ എടുത്തു പിഴിഞ്ഞു പാനപാത്രത്തില്‍ ഒഴിച്ച്‌ അവനു കൊടുത്തു.
12. ജോസഫ്‌ അവനോടു പറഞ്ഞു: അതിന്‍െറ വ്യാഖ്യാനം ഇതാണ്‌:
13. മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാണ്‌. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ ഉദ്യോഗത്തില്‍ വീണ്ടും നിയമിക്കും. മുന്‍പെന്നപോലെ നീ പാനപാത്രം ഫറവോയുടെ കൈയില്‍വച്ചു കൊടുക്കും.
14. നല്ലകാലം വരുമ്പോള്‍ എന്നെയും ഓര്‍ക്കണം, എന്നോടു കാരുണ്യം കാണിക്കണം. എന്‍െറ കാര്യം ഫറവോയുടെ മുന്‍പില്‍ ഉണര്‍ത്തിച്ച്‌ ഈ തടവറയില്‍ നിന്ന്‌ എന്നെ മോചിപ്പിക്കണം.
15. ഹെബ്രായരുടെ നാട്ടില്‍നിന്ന്‌ അവര്‍ എന്നെ മോഷ്‌ടിച്ചുകൊണ്ടുവന്നതാണ്‌. ഇവിടെയും അവരെന്നെ ഈ ഇരുട്ടറയില്‍ അടയ്‌ക്കത്തക്കതൊന്നും ഞാന്‍ ചെയ്‌തിട്ടില്ല.
16. വ്യാഖ്യാനം ശുഭസൂചകമാണെന്നു കണ്ടപ്പോള്‍ പാചകപ്രമാണി ജോസഫിനോടു പറഞ്ഞു: ഞാനും ഒരു സ്വപ്‌നം കണ്ടു. എന്‍െറ തലയില്‍ മൂന്നു കുട്ട നിറയെ അപ്പമുണ്ടായിരുന്നു.
17. ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്‌ക്കുവേണ്ടി പാകംചെയ്‌ത പലതരം അപ്പങ്ങളായിരുന്നു. പക്‌ഷികള്‍ വന്ന്‌ എന്‍െറ തലയിലെ കുട്ടയില്‍നിന്ന്‌ അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.
18. ജോസഫ്‌ പറഞ്ഞു: അതിന്‍െറ വ്യാഖ്യാനം ഇതാണ്‌: മൂന്നു കുട്ടകള്‍ മൂന്നു ദിവസംതന്നെ. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ പുറത്തിറക്കി മരത്തില്‍ കെട്ടിത്തൂക്കും.
19. പക്‌ഷികള്‍ നിന്‍െറ മാംസം തിന്നുകയും ചെയ്യും.
20. മൂന്നാം ദിവസം ഫറവോയുടെ പിറന്നാളായിരുന്നു. തന്‍െറ വേലക്കാര്‍ക്ക്‌ അവന്‍ ഒരു വിരുന്നു നല്‍കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയും പുറത്തുകൊണ്ടുവന്നു വിധി കല്‍പിച്ചു.
21. പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരിയേ നിയമിച്ചു; അവന്‍ പാനപാത്രം ഫറവോയുടെകൈയില്‍ കൊടുത്തു.
22. എന്നാല്‍, പാചകപ്രമാണിയെ അവന്‍ തൂക്കിക്കൊന്നു. ജോസഫ്‌ വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു.
23. എന്നാല്‍, പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍മിച്ചില്ല; അവനെ മറന്നുകളഞ്ഞു.

Holydivine