Romans - Chapter 6
Holy Bible

1. അപ്പോള്‍ നാം എന്താണു പറയേണ്ടത്‌? കൃപ സമൃദ്‌ധമാകാന്‍വേണ്ടി പാപത്തില്‍ തുടരണമോ?
2. ഒരിക്കലും പാടില്ല. പാപത്തെ സംബന്‌ധിച്ചിടത്തോളം മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നതെങ്ങനെ?
3. യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍ ജ്‌ഞാനസ്‌നാനം സ്വീകരി ച്ചനാമെല്ലാവരും അവന്‍െറ മരണത്തോട്‌ ഐക്യപ്പെടാനാണ്‌ ജ്‌ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?
4. അങ്ങനെ, അവന്‍െറ മരണത്തോടു നമ്മെഐക്യപ്പെടുത്തിയ ജ്‌ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്‌തു മരിച്ചതിനുശേഷം പിതാവിന്‍െറ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്‌ അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്‌.
5. അവന്‍െറ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട്‌ ഐക്യപ്പെട്ടവരായെങ്കില്‍ അവന്‍െറ പുന രുത്‌ഥാനത്തിനു സദൃശമായ ഒരു പുനരുത്‌ഥാനത്തിലും അവനോട്‌ ഐക്യപ്പെട്ടവരായിരിക്കും.
6. നാം ഇനി പാപത്തിന്‌ അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണമായ ശ രീരത്തെനശിപ്പിക്കാന്‍വേണ്ടി നമ്മിലെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
7. എന്തെന്നാല്‍, മരിച്ചവന്‍ പാപത്തില്‍നിന്നു മോചിതനായിരിക്കുന്നു.
8. നാം ക്രിസ്‌തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു.
9. മരിച്ചവരില്‍നിന്ന്‌ ഉത്‌ഥാനം ചെയ്‌ത ക്രിസ്‌തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന്‌ അവന്‍െറ മേല്‍ ഇനി അധികാരമില്ല.
10. അവന്‍ മരിച്ചു; പാപത്തെ സംബന്‌ധിച്ചിടത്തോളം എന്നേക്കുമായി അവന്‍ മരിച്ചു. അവന്‍ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന്‍ ജീവിക്കുന്നു.
11. അതുപോലെ, നിങ്ങളും പാപത്തെ സംബന്‌ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്‌തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.
12. അതുകൊണ്ട്‌, ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്‌പ്പെടുത്താന്‍ തക്കവിധം പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ ഭരണം നടത്താതിരിക്കട്ടെ.
13. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത്‌; പ്രത്യുത, മരിച്ചവരില്‍നിന്നു ജീവന്‍ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമര്‍പ്പിക്കുവിന്‍.
14. പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്‌ക്കു കീഴിലാണ്‌.
15. അതുകൊണ്ടെന്ത്‌? നാം നിയമത്തിനു കീഴ്‌പ്പെട്ടവരല്ല, കൃപയ്‌ക്കു കീഴ്‌പ്പെട്ടവരാണ്‌ എന്നതുകൊണ്ട്‌ നമുക്കു പാപം ചെയ്യാമോ? ഒരിക്കലും പാടില്ല.
16. നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ അവന്‍െറ അടിമകളാണെന്ന്‌ അറിയുന്നില്ലേ? ഒന്നുകില്‍, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്‍െറ അടിമകള്‍; അല്ലെങ്കില്‍, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്‍െറ അടിമകള്‍.
17. ഒരിക്കല്‍ നിങ്ങള്‍ പാപത്തിന്‌ അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭി ച്ചപ്രബോധനം ഹൃദയപൂര്‍വം അനുസരിച്ച്‌,
18. പാപത്തില്‍നിന്നു മോചിതരായി നിങ്ങള്‍ നീതിക്ക്‌ അടിമകളായതിനാല്‍ ദൈവത്തിനു നന്‌ദി.
19. നിങ്ങളുടെ പരിമിതി നിമിത്തം ഞാന്‍ മാനുഷികരീതിയില്‍ സംസാരിക്കുകയാണ്‌. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്‌ധിക്കും അനീതിക്കും അടിമകളായി സമര്‍പ്പിച്ചതുപോലെ, ഇപ്പോള്‍ അവയെ വിശുദ്‌ധീകരണത്തിനു വേണ്ടി നീതിക്ക്‌ അടിമകളായി സമര്‍പ്പിക്കുവിന്‍.
20. നിങ്ങള്‍ പാപത്തിന്‌ അടിമകളായിരുന്നപ്പോള്‍ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു.
21. ഇന്നു നിങ്ങള്‍ക്കു ലജ്‌ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളില്‍നിന്ന്‌ അന്നു നിങ്ങള്‍ക്ക്‌ എന്തു ഫലം കിട്ടി? അവയുടെ അവസാനം മരണമാണ്‌.
22. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായിദൈവത്തിന്‌ അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്‌ധീകരണവും അതിന്‍െറ അവസാനം നിത്യജീവനുമാണ്‌. പാപത്തിന്‍െറ വേതനം മരണമാണ്‌.
23. ദൈവത്തിന്‍െറ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴിയുള്ള നിത്യജീവനും.

Holydivine