Deuteronomy - Chapter 30
Holy Bible

1. ഞാന്‍ നിങ്ങളെ അറിയി ച്ചഎല്ലാ കാര്യങ്ങളും - അനുഗ്രഹവും ശാപവും - നിങ്ങളുടെമേല്‍ വന്നു ഭവിക്കുമ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ചിതറി ച്ചജനതകളുടെ ഇടയില്‍വച്ചു നിങ്ങള്‍ അവയെപ്പറ്റി ഓര്‍ക്കും.
2. അന്നു നിന്‍െറ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിഞ്ഞ്‌, നീയും നിന്‍െറ മക്കളും ഇന്നു ഞാന്‍ നല്‍കുന്ന കര്‍ത്താവിന്‍െറ കല്‍പനകളെല്ലാം കേട്ട്‌ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും കൂടെ അവ അനുസരിക്കും.
3. അപ്പോള്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ അടിമത്തം അവസാനിപ്പിക്കും. നിങ്ങളോടു കാരുണ്യം കാണിക്കുകയും, കര്‍ത്താവു നിങ്ങളെ ചിത റിച്ചിരുന്ന സകല ജനതകളിലുംനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും.
4. നിങ്ങള്‍ ആകാശത്തിന്‍െറ അതിര്‍ത്തിയിലേക്കു ചിതറിപ്പോയാലും അവിടെനിന്നു കര്‍ത്താവു നിങ്ങളെ ഒരുമിച്ചുകൂട്ടുകയും തിരിയെക്കൊണ്ടുവരുകയും ചെയ്യും.
5. നിങ്ങളുടെ പിതാക്കന്‍മാര്‍ സ്വന്തമാക്കിയിരുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ കൂട്ടിക്കൊണ്ടുവരും; നിങ്ങള്‍ അതുകൈവശമാക്കും. അവിടുന്നു നിങ്ങള്‍ക്കു നന്‍മ ചെയ്യുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്‍മാരെക്കാള്‍ അനേകമടങ്ങു വര്‍ധിപ്പിക്കുകയും ചെയ്യും.
6. നിന്‍െറ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടുംകൂടെ സ്‌നേഹിക്കുന്നതിനും അങ്ങനെ നീ ജീവിച്ചിരിക്കേണ്ടതിനും വേണ്ടി അവിടുന്നു നിന്‍െറയും നിന്‍െറ മക്കളുടെയും ഹൃദയകവാടം തുറക്കും.
7. നിന്‍െറ ദൈവമായ കര്‍ത്താവ്‌ ഈ ശാപങ്ങളെല്ലാം നിന്‍െറ വിരോധികളുടെ മേലും നിന്നെ പീഡിപ്പിക്കുന്ന ശത്രുക്കളുടെമേലും വര്‍ഷിക്കും.
8. നിങ്ങള്‍ മനസ്‌സുതിരിഞ്ഞ്‌ കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുകയും ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന കല്‍പനകളെല്ലാം പാലിക്കുകയും ചെയ്യും.
9. നിങ്ങളുടെദൈവമായ കര്‍ത്താവു നിങ്ങളെ എല്ലാപ്രയത്‌നങ്ങളിലും സമൃദ്‌ധമായി അനുഗ്രഹിക്കും. ധാരാളം മക്കളും കന്നുകാലികളും സമൃദ്‌ധമായി വിളവും അവിടുന്നു നിങ്ങള്‍ക്കുപ്രദാനംചെയ്യും. നിന്‍െറ പിതാക്കന്‍മാരുടെ ഐശ്വര്യത്തില്‍ സന്തോഷിച്ചതുപോലെ നിന്‍െറ ഐശ്വര്യത്തിലും അവിടുന്നു സന്തോഷിക്കും.
10. ഈ നിയമഗ്രന്‌ഥത്തില്‍ എഴുതിയിരിക്കുന്ന എല്ലാ കല്‍പനകളും ചട്ടങ്ങളും അനുസരിക്കുന്നതിനായി നീ നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും കൂടെ അവിടുത്തെ നേര്‍ക്കു തിരിയുകയും ചെയ്യുമെങ്കില്‍ മാത്രമേ അതു സംഭവിക്കൂ.
11. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന ഈ കല്‍പന നിന്‍െറ ശക്‌തിക്കതീതമോ അപ്രാപ്യമാംവിധം വിദൂരസ്‌ഥമോ അല്ല.
12. നാം അതു കേള്‍ക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും ആയി നമുക്കുവേണ്ടി ആര്‌ സ്വര്‍ഗത്തിലേക്കു കയറിച്ചെന്ന്‌ അതു കൊണ്ടുവന്നു തരും എന്നു നീ പറയാന്‍, അതു സ്വര്‍ഗത്തിലല്ല.
13. ഇതുകേട്ടു പ്രവര്‍ത്തിക്കാന്‍ ആര്‌ കടലിനക്കരെ പോയി അതു നമുക്കുകൊണ്ടുവന്നു തരും എന്നുപറയാന്‍, അതു കടലിനക്കരെയുമല്ല.
14. വചനം നിനക്കു സമീപസ്‌ഥമാണ്‌; അതു നിന്‍െറ അധരത്തിലും ഹൃദയത്തിലും ഉണ്ട്‌. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും.
15. ഇതാ, ഇന്നു ഞാന്‍ നിന്‍െറ മുന്‍പില്‍ ജീവനും നന്‍മയും, മരണവും തിന്‍മയും വച്ചിരിക്കുന്നു.
16. ഇന്നു ഞാന്‍ നിന്നോട്‌ ആജ്‌ഞാപിക്കുന്നതനുസരിച്ച്‌, നിന്‍െറ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്‍പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താല്‍ നീ ജീവിക്കും; നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത്‌ നിന്‍െറ ദൈവമായ കര്‍ത്താവു നിന്നെ അനുഗ്രഹിച്ചു വര്‍ധിപ്പിക്കും.
17. എന്നാല്‍, ഇവയൊന്നും കേള്‍ക്കാതെ നിന്‍െറ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്‍മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്‌താല്‍ നീ തീര്‍ച്ചയായും നശിക്കുമെന്നും,
18. ജോര്‍ദാന്‍ കടന്ന്‌ കൈ വശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം ജീവിക്കുകയില്ലെന്നും ഇന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു.
19. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്‍െറ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന്‌ ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്‌ഷിയാക്കുന്നു. നീയും നിന്‍െറ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക.
20. നിന്‍െറ ദൈവമായ കര്‍ത്താവിനെ സ്‌നേഹിച്ച്‌, അവിടുത്തെ വാക്കുകേട്ട്‌, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്‌സും ലഭിക്കും. നിന്‍െറ പിതാക്കന്‍മാരായ അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും നല്‍കുമെന്നു കര്‍ത്താവു ശപഥം ചെയ്‌ത ദേശത്തു നീ വസിക്കുകയും ചെയ്യും.

Holydivine