Ezekiel - Chapter 6
Holy Bible

1. എനിക്ക്‌ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:
2. മനുഷ്യപുത്രാ, ഇസ്രായേലിലെ പര്‍വതങ്ങള്‍ക്കുനേരേ മുഖം തിരിച്ച്‌ അവയ്‌ക്കെ തിരായി പ്രവചിക്കുക.
3. നീ ഇങ്ങനെ പറയണം: ഇസ്രായേലിലെ പര്‍വതങ്ങളേ, ദൈവമായ കര്‍ത്താവിന്‍െറ വചനം കേള്‍ക്കുക. ദൈവമായ കര്‍ത്താവ്‌ പര്‍വതങ്ങളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും അരുളിച്ചെയ്യുന്നു: നിങ്ങളുടെമേല്‍ ഞാന്‍ വാള്‍ അയയ്‌ക്കും. നിങ്ങളുടെ പൂജാഗിരികള്‍ ഞാന്‍ തകര്‍ക്കും.
4. നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമാകും. നിങ്ങളുടെ ധൂപപീഠങ്ങള്‍ ഉടച്ചുകളയും. നിങ്ങളില്‍ വധിക്കപ്പെട്ടവരെ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിലേക്ക്‌ ഞാന്‍ വലിച്ചെറിയും.
5. ഇസ്രായേല്‍മക്കളുടെ ശവശരീരങ്ങള്‍ ഞാന്‍ അവരുടെ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ നിരത്തും. നിങ്ങളുടെ അസ്‌ഥികള്‍ നിങ്ങളുടെ ബലിപീഠങ്ങള്‍ക്കു ചുറ്റും ഞാന്‍ വിതറും.
6. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം നിങ്ങളുടെ നഗരങ്ങള്‍ നശിപ്പിക്കപ്പെടുകയും പൂജാഗിരികള്‍ തകര്‍ക്കപ്പെടുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമായിക്കിടന്നു നശിക്കും. നിങ്ങളുടെ വിഗ്രഹങ്ങളെ തച്ചുടയ്‌ക്കും; ധൂപപീഠങ്ങള്‍ വെട്ടിവീഴ്‌ത്തും; കരവേലകളെ തുടച്ചുനീക്കും.
7. വധിക്കപ്പെട്ടവര്‍ നിങ്ങളുടെ മധ്യേ നിപതിക്കും. ഞാനാണു കര്‍ത്താവെന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും.
8. നിങ്ങളില്‍ കുറച്ചുപേരെ ഞാന്‍ അവശേഷിപ്പിക്കും. അവരെ വാളില്‍നിന്നും രക്‌ഷിച്ച്‌ ജനതകളുടെയിടയില്‍ ഞാന്‍ ചിതറിക്കും.
9. എന്നില്‍ നിന്ന്‌ അകന്നുപോയവരുടെ അവിശ്വസ്‌തഹൃദയം ഞാന്‍ തകര്‍ക്കുകയും, വഴിപിഴച്ചവിഗ്രഹങ്ങള്‍ക്കു പിന്നാലെ പായുന്ന കണ്ണുകളെ ഞാന്‍ അന്‌ധമാക്കുകയും ചെയ്യുമ്പോള്‍, രക്‌ഷപെട്ട്‌ അടിമകളായി ജനതകളുടെ ഇടയില്‍ പാര്‍ക്കുന്ന അവര്‍ എന്നെ ഓര്‍ക്കും. തങ്ങള്‍ ചെയ്‌ത തിന്‍മകളും മ്ലേച്ഛത കളും വിചാരിച്ച്‌ അവര്‍ സ്വന്തം ദൃഷ്‌ടിയില്‍ത്തന്നെ നിന്‌ദ്യരായിത്തീരും. ഞാനാണ്‌ കര്‍ത്താവെന്ന്‌ അവര്‍ അപ്പോള്‍ അറിയും.
10. ഈ അനര്‍ഥങ്ങള്‍ അവര്‍ക്കു വരുത്തുമെന്നു ഞാന്‍ പറഞ്ഞത്‌ വെറുതെയല്ല.
11. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കൈകൊട്ടുകയും ഉറക്കെച്ചവിട്ടുകയും ചെയ്‌തുകൊണ്ട്‌ നീ വിളിച്ചുപറയുക; അധ മമായ മ്ലേച്ഛതകള്‍നിമിത്തം ഇസ്രായേല്‍ഭവനത്തിനു ദുരിതം! അവര്‍ വാളുകൊണ്ടും പട്ടിണികൊണ്ടും പകര്‍ച്ചവ്യാധികൊണ്ടും നിലംപതിക്കും.
12. അകലെയുള്ളവന്‍ പകര്‍ച്ചവ്യാധികൊണ്ടു മരിക്കും; അടുത്തുള്ളവന്‍ വാളിനിരയാകും. രക്‌ഷപെട്ട്‌ അവശേഷിക്കുന്നവന്‍ ക്‌ഷാമംകൊണ്ടു മരിക്കും. അങ്ങനെ ഞാന്‍ എന്‍െറ ക്രോധം അവരുടെമേല്‍ പ്രയോഗിച്ചുതീര്‍ക്കും.
13. എല്ലാ കുന്നുകളിലും മലമുകളിലും, എല്ലാ പച്ചമരങ്ങളുടെയും ഇടതൂര്‍ന്നു വളരുന്ന ഓക്കുമരങ്ങളുടെയും ചുവട്ടിലും, വിഗ്രഹങ്ങള്‍ക്ക്‌ അവര്‍ സുഗന്‌ധദ്രവ്യങ്ങള്‍ അര്‍പ്പിച്ചിരുന്ന എല്ലാ ഇടങ്ങളിലും ബലിപീഠങ്ങള്‍ക്കു ചുററും വിഗ്രഹങ്ങളുടെയിടയിലും അവരുടെ വധിക്കപ്പെട്ടവരുടെ ശരീരങ്ങള്‍ ചിതറിക്കിടക്കുമ്പോള്‍ ഞാനാണ്‌ കര്‍ത്താവെന്നു നിങ്ങള്‍ അറിയും.
14. ഞാന്‍ അവര്‍ക്കുനേരേ കൈ ഓങ്ങും. മരുഭൂമിമുതല്‍ റിബ്‌ളാവരെ ഞാന്‍ വിജനവും ശൂന്യവുമാക്കും. ഞാനാണ്‌ കര്‍ത്താവെന്ന്‌ അപ്പോള്‍ അവര്‍ അറിയും.

Holydivine