Ephesians - Chapter 2
Holy Bible

1. അപരാധങ്ങളും പാപങ്ങളുംമൂലം ഒരിക്കല്‍ നിങ്ങള്‍ മൃതരായിരുന്നു.
2. അന്ന്‌, ഈ ലോകത്തിന്‍െറ ഗതി പിന്തുടര്‍ന്നും, അനുസരണക്കേടിന്‍െറ മക്കളില്‍ പ്രവര്‍ത്തിക്കുന്ന അരൂപിയായ അന്തരീക്‌ഷശക്‌തികളുടെ അധീശനെ അനുസരിച്ചുമാണ്‌ നിങ്ങള്‍ നടന്നിരുന്നത്‌.
3. അനുസരണക്കേടിന്‍െറ ഈ മക്കളോടൊപ്പം ഒരു കാലത്ത്‌ നമ്മളും ശരീരത്തിന്‍െറയും മനസ്‌സിന്‍െറയും അഭിലാഷങ്ങള്‍ സാധിച്ചുകൊണ്ട്‌ ജഡമോഹങ്ങളില്‍ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്‍െറ മക്കളായിരുന്നു.
4. എന്നാല്‍, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണി ച്ചമഹത്തായ സ്‌നേഹത്താല്‍,
5. ക്രിസ്‌തുവിനോടുകൂടെ നമ്മെജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്‌ഷിക്കപ്പെട്ടു.
6. യേശുക്രിസ്‌തുവിനോടുകൂടെ അവിടുന്നു നമ്മെഉയിര്‍പ്പിച്ച്‌ സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്‌തു.
7. അവിടുന്ന്‌ യേശുക്രിസ്‌തുവില്‍ നമ്മോടു കാണി ച്ചകാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്‍െറ അപരിമേയമായ കൃപാസമൃദ്‌ധിയെ വ്യക്‌തമാക്കാനാണ്‌ ഇപ്രകാരം ചെയ്‌തത്‌.
8. വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്‍െറ ദാനമാണ്‌.
9. അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല.
10. നാം ദൈവത്തിന്‍െറ കരവേലയാണ്‌; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്‌പ്രവൃത്തികള്‍ക്കായി യേശുക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്‌.
11. നിങ്ങള്‍ ശരീരംകൊണ്ട്‌ വിജാതീയരായിരുന്നപ്പോള്‍, ശരീരത്തില്‍ കൈകൊണ്ടു പരിച്‌ഛേദനം ചെയ്യപ്പെട്ടവര്‍, നിങ്ങളെ അപരിച്‌ഛേദിതര്‍ എന്നു വിളിച്ചിരുന്നത്‌ ഓര്‍ക്കുക.
12. അന്ന്‌ നിങ്ങള്‍ക്രിസ്‌തുവിനെ അറിയാത്തവരും ഇസ്രായേല്‍സമൂഹത്തില്‍നിന്ന്‌ അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്‌ദാനത്തി ന്‌ അപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവവിശ്വാസമില്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്‌മരിക്കുക.
13. എന്നാല്‍, ഒരിക്കല്‍ വിദൂരസ്‌ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ യേശുക്രിസ്‌തുവില്‍ അവന്‍െറ രക്‌തംവഴി സമീപസ്‌ഥരായിരിക്കുന്നു.
14. കാരണം, അവന്‍ നമ്മുടെ സമാധാന മാണ്‌. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്‌തു.
15. കല്‍പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന്‍ തന്‍െറ ശരീരത്തിലൂടെ ഇല്ലാതാക്കി.
16. ഇരുകൂട്ടരുടെയും സ്‌ഥാനത്ത്‌ ഒരു പുതിയ മനുഷ്യനെ സൃഷ്‌ടിച്ചുകൊണ്ടു സമാധാനം സംസ്‌ഥാപിക്കാനും കുരിശുവഴി ഒരേശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട്‌ അനുരഞ്‌ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ്‌ അവന്‍ ഇങ്ങനെ ചെയ്‌തത്‌.
17. വിദൂരസ്‌ഥരായിരുന്ന നിങ്ങളോടും സമീപസ്‌ഥരായിരുന്ന ഞങ്ങളോടും അവന്‍ സമാധാനം പ്രസംഗിച്ചു.
18. അതിനാല്‍, അവനിലൂടെ ഒരേ ആത്‌മാവില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്‍െറ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു.
19. ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്‌ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്‌.
20. അപ്പസ്‌തോലന്‍മാരും പ്രവാചക ന്‍മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ്‌ നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല്‌ ക്രിസ്‌തുവാണ്‌.
21. ക്രിസ്‌തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്‌ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
22. പരിശുദ്‌ധാത്‌മാവില്‍ ദൈവത്തിന്‍െറ വാസസ്‌ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.

Holydivine