Ephesians - Chapter 5
Holy Bible

1. വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.
2. ക്രിസ്‌തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്‌ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.
3. നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്‍െറയുംയാതൊരുവിധ അശുദ്‌ധിയുടെയും അത്യാഗ്രഹത്തിന്‍െറയും പേരുപോലും കേള്‍ക്കരുത്‌. അങ്ങനെ വിശുദ്‌ധര്‍ക്കു യോഗ്യമായരീതിയില്‍ വര്‍ത്തിക്കുവിന്‍.
4. മ്ലേച്ഛതയും വ്യര്‍ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്‌ഞതാ സ്‌തോത്രമാണ്‌ ഉചിതം.
5. വ്യഭിചാരിക്കും അശുദ്‌ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്‍െറയും ക്രിസ്‌തുവിന്‍െറയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
6. ആരും അര്‍ഥശൂന്യമായ വാക്കുകള്‍കൊണ്ട്‌ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല്‍ ദൈവത്തിന്‍െറ ക്രോധം നിപതിക്കുന്നു.
7. അതിനാല്‍, അവരുമായി സമ്പര്‍ക്കമരുത്‌.
8. ഒരിക്കല്‍ നിങ്ങള്‍ അന്‌ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു.
9. പ്രകാശത്തിന്‍െറ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്‍െറ ഫലം സകല നന്‍മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്‌ഷപ്പെടുന്നത്‌.
10. കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിന്‍.
11. അന്‌ധകാരത്തിന്‍െറ നിഷ്‌ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്‌, പകരം അവയെ കുറ്റപ്പെടുത്തുവിന്‍.
12. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്‌ജാവഹമത്ര. പ്രകാശിതമായവയെല്ലാം പ്രശോഭിക്കും.
13. ഇങ്ങനെ പ്രശോഭിക്കുന്നതെല്ലാം പ്രകാശമാണ്‌.
14. അതുകൊണ്ടാണ്‌ ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്‌: ഉറങ്ങുന്ന വനേ, ഉണരുക, മരിച്ചവരില്‍നിന്ന്‌ എഴുന്നേല്‍ക്കുക, ക്രിസ്‌തു നിന്‍െറ മേല്‍ പ്രകാശിക്കും.
15. അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
16. ഇപ്പോള്‍ തിന്‍മയുടെ ദിനങ്ങളാണ്‌. നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍.
17. ഭോഷന്‍മാരാകാതെ കര്‍ത്താവിന്‍െറ അ ഭീഷ്‌ടമെന്തെന്നു മനസ്‌സിലാക്കുവിന്‍.
18. നിങ്ങള്‍ വീഞ്ഞുകുടിച്ച്‌ ഉന്‍മത്തരാകരുത്‌. അതില്‍ ദുരാസക്‌തിയുണ്ട്‌. മറിച്ച്‌, ആത്‌മാവിനാല്‍ പൂരിതരാകുവിന്‍.
19. സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്‌മീയഗീതങ്ങളാലും പരസ്‌പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍.
20. എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കുവിന്‍.
21. ക്രിസ്‌തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്‌പരം വിധേയരായിരിക്കുവിന്‍.
22. ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന്‌ എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.
23. എന്തെന്നാല്‍, ക്രിസ്‌തു തന്‍െറ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭര്‍ത്താവ്‌ ഭാര്യയുടെ ശിരസ്‌സാണ്‌; ക്രിസ്‌തുതന്നെയാണ്‌ ശരീരത്തിന്‍െറ രക്‌ഷകനും.
24. സഭ ക്രിസ്‌തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കണം.
25. ഭര്‍ത്താക്കന്‍മാരേ, ക്രിസ്‌തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്‌ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്‌തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം.
26. അവന്‍ സഭയെ വിശുദ്‌ധീകരിക്കുന്നതിന്‌, ജലംകൊണ്ടു കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി.
27. ഇത്‌ അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കുതന്നെപ്രതിഷ്‌ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്‌ധയുമായിരിക്കുന്നതിനും വേണ്ടിയാണ്‌.
28. അതുപോലെ തന്നെ, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്‌.
29. ആരും ഒരിക്ക ലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. ക്രിസ്‌തു സഭയെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
30. എന്തെന്നാല്‍, നാം അവന്‍െറ ശരീരത്തിന്‍െറ അവയവങ്ങളാണ്‌.
31. ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും.
32. ഇത്‌ ഒരു വലിയരഹസ്യമാണ്‌. സഭയോടും ക്രിസ്‌തുവിനോടും ബന്‌ധപ്പെടുത്തിയാണ്‌ ഞാന്‍ ഇതു പറയുന്നത്‌.
33. ചുരുക്കത്തില്‍, നിങ്ങളിലോരോ വ്യക്‌തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്‌നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം.

Holydivine